Sunday, August 21, 2011

നഷ്ട്ടപ്പെട്ടു,ആ ''നീലാംബരി''

ദിവ്യാനുരാഗത്തിന്റെ കഥാകാരി വിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് ,തന്റെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' , നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ആമിക്ക് കണ്ണീര്‍പ്പൂവുകള്‍ അര്‍പ്പിച്ചു ഞാനും വിട ചൊല്ലുന്നു.
പ്രണയിനിയുടെ വികാരതീഷ്ണത ,പിഞ്ചു പൈതലിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹനീയത,എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,തന്റെ എഴുത്തിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ താന്‍ സദാചാരവിരുദ്ധയാനെന്നു ഉറക്കെ വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ കഥാകാരി വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച മാധവിക്കുട്ടിക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവര്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...
എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു, ''നീലാംബരി'',എന്നെന്നേക്കുമായി

No comments:

Post a Comment